Google Ads

Friday, July 29, 2016

ഹോട്ടൽ റെയ്ഡിനിറങ്ങിയവരുടെ കണ്ണുതള്ളി

വിശക്കുന്നവൻ എവിടെ ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ കണ്ട കാഴ്ചകൾ പറഞ്ഞാൽ പച്ചവെള്ളം കുടിക്കാൻ പോലും മടിക്കും. ആറു മാസം പോലും ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും വീണ്ടും ചങ്കരൻ തെങ്ങുമ്മേ തന്നെ എന്ന അവസ്ഥയിലാണ് . കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന റെയ്ഡിലെ ചില അടുക്കള കാഴ്ചകളിലേക്ക് ഞങ്ങൾ കൂട്ടിക്കൊണ്ടുപോകുന്നു....

🔺 *കൈയിൽ ചൊറി തയ്യാറാക്കുന്നത് വട*
----------------------------------------------------------------
ദേഹം മുഴുവൻ ചൊറിഞ്ഞ് തടിച്ചിരിക്കുകയാണ്. ഏതോ ഭക്ഷണത്തിന്റെ അലർജിയാണ്. പക്ഷേ അത് തിരിച്ചറിയാനും യഥാസമയം ഡോക്ടറെ പോയി കാണാനുമൊന്നും ഈ ബംഗാളിക്ക് സമയമില്ല. കാരണം, കടയിലെ വടയുടെ മുഴുവൻ ചുമതല ഇയാൾക്കാണ്. രാവിലെയ്ക്കുള്ള ഉഴുന്നുവടയും മറ്റ് വടകളും ഉണ്ടാക്കുന്നത് ആ കൈകൾ തന്നെയാണ്. ആ വടകളാണ് കൈകൾ കഴുകി വൃത്തിയാക്കി നാം സ്വാദോടെ ഭക്ഷിക്കുന്നത്.

🔺 *ടോയ്ലറ്റ് വെള്ളം അടുക്കളയിൽ*
---------------------------------------------------
മറ്റൊരു സ്ഥലത്ത് കണ്ടത് അതിലും ഭയാനകമായ കാഴ്ചയാണ്. അടുക്കളയോട് ചേർന്ന് തന്നെയാണ് ബാത്ത്റൂം. രണ്ടിനും കൂടി ഒരു ചുമർ എന്ന് പറയുന്നതാവും ശരി. ബാത്ത്റൂമിന്റെ കതക് അടച്ചിടുന്നത് അപൂർവം. ബാത്ത്റൂമിൽ പോകുന്നവർ ഒഴിക്കുന്ന വെള്ളം ബാക്കിയെത്തുന്നത് അടുക്കളയിലേക്ക്. അവിടെ താഴെ വച്ചിരിക്കുന്ന പച്ചക്കറികളിൽ വെള്ളം ഒഴുകി എത്തുന്നുമുണ്ട്. കക്കൂസിൽ നിന്ന് എത്തുന്ന ഈച്ചകൾ ഭക്ഷണസാധനങ്ങളിലിരിക്കുന്നത് ഇവിടത്തെ സാധാരണക്കാഴ്ചയാണ്. അതൊക്കെ മൂടിവയ്ക്കാത്തതെന്ത്? എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥരോട് എപ്പോഴും എടുക്കുന്നതുകൊണ്ടാണെന്ന മറുപടിയും വന്നു.

🔺 *എലിക്കും പാറ്റയ്ക്കും കുറവില്ല*
---------------------------------------------------
കഴിഞ്ഞ തവണയിലെ പോലെ തന്നെ എലിക്കും പാറ്റയ്ക്കും ഇത്തവണയും അടുക്കളയിൽ കുറവുണ്ടായില്ല. എലികൾ ഭക്ഷണ സാധനങ്ങൾക്കു മുകളിൽ ഓടി നടക്കുന്നു. മാവിൽ പാറ്റാച്ചിറകും കാഷ്ടവും കണ്ടെത്തി.

🔺 *തറ പൊട്ടിപ്പൊളിഞ്ഞു*
-----------------------------------------
അടുക്കളയിൽ തറയുണ്ടോ എന്ന് പരിശോധിക്കാൻ പുതിയൊരു വിദഗ്ദ്ധ സമിതിയെ വയ്ക്കണം. അത്രയും ഗതികേടിലായിരുന്നു ഒരു സ്ഥലത്തെ അടുക്കളയുടെ ഉൾവശം. തറ തുടച്ചിട്ട് തന്നെ മാസങ്ങളായെന്ന് ഉറപ്പ്. അഴുക്ക് കെട്ടിക്കിടന്ന് തറയ്ക്ക് മറ്റൊരു നിറം വന്നു. അതും ഉടമകൾ ഒരലങ്കാരമായി കാണുന്നു. ടൈലുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് ഇളകി മാറി കിടക്കുകയാണ്.

🔺 *മാസങ്ങൾ പഴകിയ മാംസം ഫ്രീസറിൽ*
-------------------------------------------------------------------
ബന്ധുക്കളെത്താത്ത അനാഥ ശവം മോർച്ചറിയിൽ വച്ചിരിക്കുന്നതുപോലെ ചിക്കനും മട്ടനും ബീഫുമൊക്കെ ഫ്രീസറിൽ മാസങ്ങളായി ഇരിക്കുകയാണ്. ഫ്രീസറിലുള്ള ബീഫ് ഫ്രൈ കണ്ടാൽ കിലുക്കം സിനിമയിൽ മുന്നിലിരിക്കുന്ന കോഴിക്കറിയെ എഴുന്നേറ്റ് നിന്ന് തിലകൻ തൊഴുന്നതുപോലെ നമ്മളും തൊഴേണ്ടിവരും.

🔺 *പാലാണ് വില്ലൻ*
----------------------------
ഷാർജാ ഷേക്കും മിൽക്ക് ഷേക്കുമൊക്കെ രുചിയോടെ അകത്താക്കുന്നവർ ഒന്നോർക്കുക,അതിൽ ഉപയോഗിക്കുന്ന ഒരു കവർ പാലു പോലും ഫ്രഷല്ല. കാലാവധി കഴിഞ്ഞ പാൽ ഷേക്കിനും ജ്യൂസിനും ഉപയോഗിക്കാൻ കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഒരു സംഘം തന്നെ കേരളത്തിലുണ്ട്. പാൽ കമ്പനികൾ നശിപ്പിക്കാൻ മാറ്റുന്ന ഇത്തരം പാലുകളാണ് പുതിയ ഷേക്കിന്റെയും ജ്യൂസിന്റെയും രൂപത്തിൽ നമുക്ക് മുന്നിലെത്തുക.

_ഇതെല്ലാം റെയ്ഡിൽ കണ്ട ചില സാമ്പിളുകൾ മാത്രം._

ലാഭവും കൊള്ളലാഭവുമെടുത്തിട്ടും നന്നാകില്ലെന്ന് വീണ്ടും വീണ്ടും മനസിൽ ഉറപ്പിക്കുന്നവരെ നന്നാക്കാൻ ആറു മാസത്തിലൊരിക്കൽ നടക്കുന്ന റെയ്ഡുകൾക്ക് കഴിയുമോയെന്നത് മറ്റൊരു ഉത്തരം കിട്ടാത്ത ചോദ്യം മാത്രം.

🍁 *ഫുഡ് സേഫ്ടി ഓഫീസറുടെ മറുപടി*
-----------------------------------------------------------
രണ്ട് മാസം കൂടുമ്പോൾ റെയ്ഡ് കർശനമാക്കിയാലേ വൃത്തിയില്ലായ്മയുടെയും പഴകിയ ഭക്ഷണത്തിന്റെയും കാര്യത്തിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ കഴിയൂ. ഓരോ തവണ മാറി വരുന്ന തൊഴിലാളികളും മറ്റൊരു പ്രശ്നമാണ്. കൂടുതൽ സ്ഥലങ്ങളിലും ജോലി നോക്കുന്നത് അന്യനാട്ടുകാരാണ്. അവരോട് നിയമങ്ങൾ പറഞ്ഞു മനസിലാക്കുകയെന്നത് വലിയൊരു കടമ്പയാണ്. ഇതിനൊന്നും ഹോട്ടൽ ഉടമകൾ ശ്രമിക്കാറില്ല. അവർക്ക് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ ആളെ കിട്ടിയാൽ മതി. അയാൾക്ക് എന്തെങ്കിലും അസുഖമുണ്ടോ? അയാൾക്ക് ത്വക് രോഗങ്ങളുണ്ടോ എന്നൊന്നും നോക്കാറില്ല.

♦ *ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അതിനേക്കാള്‍ നല്ലതായി നിങ്ങളുടെ ശരീരത്തിന് വേണ്ടി നിങ്ങള്‍ക്ക് ഒന്ന്നും ചെയ്യാനില്ല.*🙏🏼