ആദ്യമായി സ്വന്തമായി നിർമ്മിച്ച വണ്ടിക്ക് രണ്ട് ടയർ മാറ്റിയപ്പോൾ അച്ഛന് നഷ്ടമായത് ഒരു ജോഡി വള്ളിച്ചെരുപ്പ് ആയിരുന്നു ..
കുളത്തിലെ പായൽ നീക്കുമ്പോൾ അടിയിലെ വെള്ളത്തിന് ഉണ്ടായിരുന്ന തെളിച്ചവും തണുപ്പും ഇന്നേ വരെ ഒരു മിനറൽ വാട്ടർ ബോട്ടിലിലും കണ്ടിട്ടില്ല ..
സൈക്കിൾ ടയറിനെ തല്ലി തല്ലി ഓടിക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന സാഹസികത ,ത്രിൽ ഒന്നും ഒരു ഷൂമാക്കറും അനുഭവിച്ചിട്ടുണ്ടാകില്ല ..
സാറ്റ് കളിക്കുമ്പോൾ എണ്ണിക്കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ തോന്നുന്ന ഒരു ഒറ്റപ്പെടലുണ്ട് ..
പേടിപ്പിക്കുന്ന ഒരു നിശബ്ദത .. ആദ്യത്തെ കൂട്ടുകാരനെ കണ്ടു പിടിക്കും വരെ മാത്രം നീളുന്ന ഒറ്റപ്പെടൽ ...
നാലു മണിക്ക് സ്കൂൾ വിട്ട് വരുമ്പോ തോന്നുന്ന ഉത്സാഹം ... വീട്ടിൽ എത്താറാകുമ്പോ അടുക്കളയിൽ നിന്നും എന്തോ എണ്ണയിൽ പൊരിക്കുന്ന മണം കൂടി വന്നാൽ ... ഹോ ...
പഴയ ഉജാലക്കുപ്പി വാഹന നിർമ്മാണത്തിന് റോ മെറ്റീരിയൽ ആക്കാം എന്ന് കണ്ടു പിടിച്ച എനിക്കു മുന്നേ ജീവിച്ചിരുന്ന മഹാനുഭാവൻ ആരായിരുന്നോ ആവോ ..
കല്ലു കളിക്കുമ്പോൾ പെൺകുട്ടികളുടെ കൈപ്പത്തിയുടെ മീതെ മാത്രം എങ്ങനെയാണ് കല്ലുകൾ കൃത്യമായി ബാലൻസ് ആയിരുന്നത് ?
ചാടിയെടുത്ത് തുറന്നു നോക്കുന്ന കടലാസിൽ കള്ളൻ 0 എന്ന് കാണുന്ന നിമിഷം മുതൽ മുഖത്ത് വരുത്താൻ ശ്രമിക്കുന്ന ഗൗരവ ഭാവത്തിന് നാഷണൽ അവാർഡ് ലഭിക്കാതെ പോയി...
മാങ്ങയെ എറിഞ്ഞ കല്ല് ഒരു മാവിലയെ പോലും നോവിക്കാതെ മടങ്ങുമ്പോൾ കുട്ടുകാരെ നോക്കി ചിരിച്ച ചിരിയിൽ അടുത്ത ഏറിന് കണ്ടോ എന്ന വെല്ലു വിളിയും ഉണ്ടായിരുന്നു ..
ദൂരദർശനിലെ തടസ്സത്തിന് പോലും ഭംഗി ഉണ്ടായിരുന്ന കാലം ..
ഇനിയും ഒരു ബാല്യം ഉണ്ടാകും ഈ ജീവിതത്തിൽ .രണ്ടാം ബാല്യം പക്ഷേ മരണത്തിന്റെ ഗർഭപാത്രത്തിലേക്കുള്ള ചവിട്ടു പടി ആയത് കൊണ്ട് ഇത്ര ഭംഗി കാണില്ല ...