Google Ads

Sunday, April 24, 2022

വിശുദ്ധി എന്നത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയല്ല.

ഒരാള്‍ പുണ്യ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു *മോക്ഷപ്രാപ്തി* നേടാന്‍ തിടുക്കത്തില്‍ യാത്ര ചെയ്യുകാണ്. വഴിയില്‍ വെച്ച് അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വള്ളിപൊട്ടി.

അടുത്തുണ്ടായിരുന്ന ചെരുപ്പുകുത്തിയെ അയാള്‍ സമീപിച്ചു. ചെരുപ്പുകുത്തി അതീവ ശ്രദ്ധയോടെ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു.  അപ്പോള്‍ തീര്‍ത്ഥാടകന്‍ കുറച്ചു പരിഹാസത്തോടെ ചെരുപ്പുകുത്തിയെ നോക്കി ചോദിച്ചു:

*"പുണ്യ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തിട്ടുണ്ടോ.?"*

ചെരുപ്പുകുത്തി ചെറുപുഞ്ചിരിയോടെ തന്റെ മുന്നിലിരിക്കുന്ന മരപാത്രത്തിലെ വെളളം ചൂണ്ടിക്കാണിച്ചുട്ടു പറഞ്ഞു:

*"മനസ്സു ശുദ്ധമാണെങ്കില്‍ ഈ മരപാത്രത്തിലും പുണ്യതീര്‍ത്ഥമുണ്ട്."*

*വിശുദ്ധി* എന്നത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയല്ല. ഒരുതവണ നടത്തുന്ന *തീര്‍ത്ഥാടനം* കൊണ്ടോ *അനുഷ്ഠാനം* കൊണ്ടോ ആജീവനാന്ത വിശുദ്ധി കൈവരില്ല.
*കര്‍മ്മനിരതരായവര്‍ക്ക്* ഒരിക്കലും അഴുക്കുചാലിലൂടെ നടക്കില്ല എന്നു വാശി പിടിക്കാനാവില്ല.

*വിശുദ്ധമായ വഴികളിലൂടെ* മാത്രം സഞ്ചരിക്കുന്നവരെ വിളിക്കുന്ന പേരല്ല വിശുദ്ധരെന്ന്. എത്ര അശുദ്ധമായ വഴികളിലൂടെ നടക്കുമ്പോഴും സ്വന്തം വിശുദ്ധി നഷ്ടപ്പെടുത്താത്തവരാണ് വിശുദ്ധരെന്ന പേരിനര്‍ഹര്‍.

വിശുദ്ധസ്ഥലങ്ങള്‍ തേടി നടക്കുന്നതിനേക്കാള്‍ പ്രധാനമാണ് *നില്‍ക്കുന്ന സ്ഥലം വിശുദ്ധമാക്കുക* എന്നത്. വേഷവിധാനങ്ങള്‍ക്കോ പ്രത്യക്ഷ ഭാവങ്ങള്‍ക്കോ വിശുദ്ധിയുമായി ഒരു ബന്ധവുമില്ല.

*ലളിതമാകാനും ചെറുതാകാനും കഴിയുന്നിടത്താണു വിശുദ്ധി ആരംഭിക്കുന്നത്. നമുക്കും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കാം.*

*നന്മകൾ നേർന്നു കൊണ്ട്...🙏*